ന്യൂയോര്‍ക്ക്: കഴിഞ്ഞ വർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ പത്തു മിനിറ്റിലും ഒരു സ്ത്രീ അവളുമായി അടുപ്പമുള്ളവരാൽ കൊല്ലപ്പെട്ടെന്നു യുഎൻ റിപ്പോർട്ട്.
സ്ത്രീഹത്യയ്ക്കെതിരായ പോരാട്ടത്തിൽ പുരോഗതിയില്ലെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ യുഎൻ വിമൻ ഓഫീസും യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ഏകദേശം 50,000 സ്ത്രീകളും പെൺകുട്ടികളും അടുത്ത പങ്കാളികളാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെട്ടു. മരിച്ച സ്ത്രീകളിൽ 60 ശതമാനവും പങ്കാളികളാലോ, അച്ഛൻ, അമ്മാവൻ, സഹോദരൻ തുടങ്ങിയവരാലോ ബന്ധുക്കളാലോ ആണു കൊല്ലപ്പെട്ടത്.
137 രാജ്യങ്ങളിൽനിന്നു ശേഖരിച്ച റിപ്പോർട്ടുപ്രകാരം കഴിഞ്ഞവർഷം പ്രതിദിനം 137 സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്. ലിംഗസമത്വത്തിനായി നിരന്തരം ചര്‍ച്ചകള്‍ നടക്കുമ്പോഴും ആഗോളതലത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും വലിയ വിവേചനം നേരിടുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.